കാന്താരയിലെ രംഗം വികലമായി അനുകരിച്ചതിന് സത്യവാംഗ്മൂലത്തിലൂടെ നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ബോളിവുഡ് നടൻ രൺവീർ സിംഗ്.
ഏപ്രിൽ 10-ന് സത്യവാംഗ്മൂലം സമർപ്പിക്കും. കർണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷം നവംബറിൽ ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ നടത്തിയ ഋഷഭ് ഷെട്ടിയെ മുന്നിലിരുത്തി നടത്തിയ അനുകരണമാണ് രൺവീറിന്റെ പേരിലുള്ള കേസിന് അടിസ്ഥാനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് നിരുപാധികം ക്ഷമാപണം നടത്തുന്നെന്ന് അറിയിച്ചത്.
താരത്തിന്റെ ക്ഷമാപണം സത്യസന്ധമായിട്ടാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴാണ് സത്യാവാങ്മൂലം സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചത്.
ചലച്ചിത്രമേള സമാപനച്ചടങ്ങിൽ കാന്താര സിനിമയെക്കുറിച്ചും അതിലെ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെക്കുറിച്ചും പറയുമ്പോഴായിരുന്നു രൺവീർ സിംഗിന്റെ അനുകരണം.
ചാവുണ്ഡി ദേവി പൈശാചിക ശക്തിയാണെന്ന തരത്തിലായിരുന്നു അനുകരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ അഭിഭാഷകൻ പരാതി നൽകിയത്.